കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പ്രഖ്യാപിക്കും. പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവിതപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.(Actress assault case, Sentencing of 6 accused to be announced tomorrow)
വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾ സുനിൽ എൻ.എസ്. (പൾസർ സുനി) (ഒന്നാം പ്രതി), മാർട്ടിൻ ആൻ്റണി (രണ്ടാം പ്രതി), ബി. മണികണ്ഠൻ (മൂന്നാം പ്രതി), വി.പി. വിജീഷ് (നാലാം പ്രതി), എച്ച്. സലീം (വടിവാൾ സലീം) (അഞ്ചാം പ്രതി), പ്രദീപ് (ആറാം പ്രതി) എന്നിവരാണ്.
ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇവരുടെ ജാമ്യം റദ്ദാക്കുകയും നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. "ഇത് സമൂഹത്തിന് ഒരു പാഠമാകേണ്ട കേസാണെന്നും, പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്നും" പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.
പ്രതികൾക്കെതിരെ ചുമത്തിയ കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എന്നാൽ, കേസിൽ മുഖ്യമായ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നും കോടതി നിരീക്ഷിച്ചു. സംഭവത്തിൻ്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിച്ച നടൻ ദിലീപിനെ (എട്ടാം പ്രതി) കോടതി കുറ്റവിമുക്തനാക്കി. ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതാണ് ഇതിന് കാരണം.