കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിക്കും. കോടതി നടപടികൾ ആരംഭിച്ചു. 12 മണിക്ക് ശേഷം ശിക്ഷാവിധി ഉണ്ടാകും. പ്രതികളുമായി പൊലീസ് സംഘം വിയ്യൂരിൽ നിന്ന് കോടതിയിൽ എത്തി. മുഖ്യപ്രതി എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് ആദ്യ ആറ് പ്രതികൾ. ഇവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.(Actress assault case, Sentence for 6 accused to be pronounced today)
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) കൂട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത 10 കുറ്റങ്ങളാണ് പ്രതികൾക്കെതിരെ സ്ഥാപിക്കപ്പെട്ടത്. ഈ കുറ്റങ്ങൾക്ക് 20 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ ജീവപര്യന്തം തടവോ ലഭിക്കാൻ സാധ്യതയുണ്ട്.
ഒന്നാം പ്രതി എൻ.എസ്. സുനി (പൾസർ സുനി) അടക്കം കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. കൂട്ടബലാത്സംഗം ഉൾപ്പെടെ കടുത്ത 10 കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്.
തെളിയിക്കപ്പെട്ട കുറ്റം ഒന്നുതന്നെയാണെങ്കിലും, കൃത്യത്തിലെ ഓരോരുത്തരുടെയും പങ്കാളിത്തം വ്യത്യസ്തമാണ്. ഇത് പരിഗണിച്ച് എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകരുത് എന്നാണ് പ്രതിഭാഗം ഇന്നത്തെ അന്തിമവാദത്തിൽ ആവശ്യപ്പെടുക. ഓരോരുത്തരുടെയും പങ്കാളിത്തം പരിഗണിച്ച് ശിക്ഷാവിധിയിൽ വ്യത്യാസം വരുത്തണമെന്നും അവർ വാദിക്കും.
ഒന്നാം പ്രതിയായ പൾസർ സുനി ഇതിനോടകം ഏഴര വർഷത്തോളം തടവ് അനുഭവിച്ചു കഴിഞ്ഞു. ഈ കാലയളവ് പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന ആവശ്യമാകും സുനിയുടെ അഭിഭാഷകൻ കോടതിക്ക് മുന്നിൽ വെക്കുക. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രതികൾക്ക് അതിനുള്ള അവസരം കോടതി നൽകും. ഇതിന് ശേഷം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷാവിധി പ്രഖ്യാപിക്കും.
കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ അറിയാനാണ് പൊതുസമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഒരു പ്രതിയെ കുറ്റവിമുക്തനാക്കുന്നത് പ്രധാനമായും രണ്ട് സാഹചര്യങ്ങളിലാണ്. പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുമ്പോൾ. അല്ലെങ്കിൽ, കുറ്റം തെളിവുകൾ സഹിതം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുമ്പോൾ. ദിലീപിനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനങ്ങൾ എന്തായിരുന്നെന്ന് വിധിന്യായത്തിൽ വ്യക്തമാകും. ഈ വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ നിർണ്ണായകമായ ഒരു അധ്യായമാകും.