കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി വിചാരണക്കോടതി. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകയുടെ നിലപാടുകളെ കോടതി പരസ്യമായി ചോദ്യം ചെയ്തത്.(Actress assault case, High Court changes hearing of accused's appeal to February 4)
വിചാരണാ വേളയിൽ പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. വരുന്ന ദിവസങ്ങളിൽ തന്നെ അരമണിക്കൂർ മാത്രമാണ് കോടതിയിൽ ചെലവഴിക്കാറുള്ളതെന്നും കോടതി നിരീക്ഷിച്ചു. കോടതിയിൽ എത്തുമ്പോൾ ഉറങ്ങുന്നതാണ് അഭിഭാഷകയുടെ പതിവ്. കോടതിയെ ഒരു വിശ്രമസ്ഥലം എന്ന രീതിയിലാണ് അവർ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും വിചാരണക്കോടതി കുറ്റപ്പെടുത്തി.
അതേസമയം, കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണി തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഫെബ്രുവരി 4-ലേക്ക് മാറ്റി. തനിക്കെതിരെ ചുമത്തിയിട്ടുള്ള ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് മാർട്ടിൻ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. കേസിൽ ഇതിനോടകം തന്നെ മറ്റ് രണ്ട് പ്രതികളും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികൾക്കൊപ്പമായിരിക്കും മാർട്ടിന്റെ അപ്പീലും കോടതി പരിഗണിക്കുക.