തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന വിധിന്യായത്തിലെ വിവരങ്ങൾ വിധി പ്രസ്താവിക്കുന്നതിനു മുൻപുതന്നെ ചോർന്നു എന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. ബൈജു പൗലോസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. വിധിയിലെ ഭാഗങ്ങൾ ഊമക്കത്തായി പ്രചരിച്ച സംഭവം അന്വേഷിക്കണം എന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം.(Actress assault case, DYSP files complaint with DGP)
സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനാണ് ബൈജു പൗലോസ് പരാതി നൽകിയത്. വിധിയിലെ വിവരങ്ങൾ എങ്ങനെ പുറത്തുവന്നു എന്ന് കണ്ടെത്തണം എന്നാണ് കത്തിലെ ആവശ്യം. വിധി വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഈ ഊമക്കത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡൻ്റിന് ഉൾപ്പെടെ ലഭിച്ചിരുന്നു എന്നാണ് ആരോപണം.
കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ മാത്രം ശിക്ഷിക്കപ്പെടുമെന്നും, എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ള 8 മുതൽ 10 വരെയുള്ള പ്രതികളെ വെറുതെ വിടുമെന്നുമുള്ള പരാമർശങ്ങൾ കത്തിൽ ഉണ്ടായിരുന്നു. വിധിന്യായം എട്ടാം പ്രതിയായിരുന്ന ദിലീപുമായി ബന്ധപ്പെട്ടവരെ കാണിച്ച് ഉറപ്പുവരുത്തി എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും കത്തിലുണ്ടായിരുന്നു.
വിധിന്യായത്തിലെ വിവരങ്ങൾ ഒരാഴ്ച മുൻപേ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. അതിസെൻസിറ്റീവായ കേസിൽ നീതിന്യായ നടപടികളുടെ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടുവെന്ന സംശയം ഉയർന്നതോടെ, അസോസിയേഷൻ ഈ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറുകയും ചെയ്തിരുന്നു.