കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫയൽ ചെയ്യപ്പെട്ട വിവിധ കോടതിയലക്ഷ്യ പരാതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി നൽകിയ ഹർജി ഉൾപ്പെടെ ആറ് പരാതികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.9Actress assault case, Court to consider contempt of court petitions today)
യൂട്യൂബ് ചാനലിലൂടെ കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിന് അനുകൂലമായി സംസാരിക്കുകയും അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനാണ് ആർ. ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ ഘട്ടത്തിലിരുന്ന കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ് പ്രധാന ആക്ഷേപം.
കേസിന്റെ വിചാരണാ വിവരങ്ങൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ദിലീപ് നൽകിയ ഹർജികളും കോടതി ഇന്ന് പരിശോധിക്കും. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങൾ ലംഘിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം.
ഹർജികളിൽ വാദം കേട്ട ശേഷം കോടതിയലക്ഷ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടാൽ, തുടർ നടപടികൾക്കായി പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ ഹർജികൾ ഹൈക്കോടതിയിലേക്ക് കൈമാറും. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടെങ്കിലും പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളെ ശിക്ഷിച്ചിരുന്നു.