

തൃപ്പൂണിത്തുറ: മലയാള ചലച്ചിത്ര ലോകത്തിന് പകരം വെക്കാനില്ലാത്ത പ്രതിഭ ശ്രീനിവാസൻ വിടവാങ്ങി. മൂന്ന് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയുടെ ആത്മാവായിരുന്ന അദ്ദേഹം, തന്റെ മൂർച്ചയുള്ള നർമ്മത്തിലൂടെയും ജീവിതഗന്ധിയായ തിരക്കഥകളിലൂടെയും സാധാരണക്കാരന്റെ ശബ്ദമായി മാറി.
1977-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശ്രീനിവാസൻ, പിന്നീട് നടനായും രചയിതാവായും സംവിധായകനായും തിളങ്ങി.സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയങ്ങൾ സമ്മാനിച്ചു. നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്ദേശം, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.
അദ്ദേഹം സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകൾ മികച്ച ചിത്രങ്ങൾക്കുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടി. സത്യസന്ധവും നർമ്മം കലർന്നതുമായ സംഭാഷണങ്ങൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകതയായിരുന്നു. സാമൂഹിക വിപത്തുകളെ പരിഹാസത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.
1956 ഏപ്രിൽ ആറിന് കണ്ണൂരിലെ തലശേരിക്കടുത്ത് പാട്യത്താണ് ജനനം. പിതാവ് ഉണ്ണി സ്കൂൾ അധ്യാപകനായിരുന്നു. മട്ടന്നൂർ എൻ.എസ്.എസ് കോളേജിലെ പഠനത്തിന് ശേഷം ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ പഠനം പൂർത്തിയാക്കി. രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ സീനിയർ ആയിരുന്നു.
ഭാര്യ: വിമല. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമാ രംഗത്ത് സജീവമാണ്.
പുരസ്കാരങ്ങൾ
ദേശീയ പുരസ്കാരം: ചിന്താവിഷ്ടയായ ശ്യാമള (1998 - മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം).
സംസ്ഥാന പുരസ്കാരം: മികച്ച ചിത്രം (വടക്കുനോക്കിയന്ത്രം - 1989), മികച്ച സംവിധായകൻ (ചിന്താവിഷ്ടയായ ശ്യാമള - 1998), മികച്ച കഥ (സന്ദേശം).
സാധാരണക്കാരന്റെ ജീവിതവും രാഷ്ട്രീയവും ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ വെള്ളിത്തിരയിൽ എത്തിച്ച ആ അതുല്യ പ്രതിഭയുടെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്.