

കൊച്ചി: മലയാളത്തിന്റെ പ്രിയ കലാകാരൻ ശ്രീനിവാസന്റെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. സിനിമാ-രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവർക്കും ആരാധകർക്കും ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിക്കാം.
ഇന്ന് ഉച്ചയ്ക്ക് 1:00 മുതൽ എറണാകുളം ടൗൺഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും.നാളെ (ഡിസംബർ 21, ഞായർ) രാവിലെ 10:00-ന് ഉദയംപേരൂരിലെ വസതിയിൽ ആണ് സംസ്കാരം.
ഇന്ന് രാവിലെ ഡയാലിസിനായി ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിക്കുമ്പോൾ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മലയാള സിനിമയിൽ ആക്ഷേപഹാസ്യത്തിന്റെ പുതിയ അധ്യായങ്ങൾ രചിച്ച ആ വലിയ പ്രതിഭയുടെ വേർപാടിൽ കേരളം ഒന്നടങ്കം വിതുമ്പുകയാണ്. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം ഭൗതികദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ മടങ്ങി; മലയാള സിനിമയിലെ 'സത്യസന്ധമായ ശബ്ദം' നിലച്ചു | Sreenivasan
സാധാരണക്കാരന്റെ ജീവിതത്തെ നർമ്മത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ശ്രീനിവാസൻ യാത്രയായി. ശാരീരിക അവശതകളിലും തളരാത്ത പോരാട്ടവീര്യവുമായി നിലകൊണ്ട അദ്ദേഹം, മലയാള സിനിമയെ വേറിട്ട വഴിയിലൂടെ നടത്തിയ പ്രതിഭയായിരുന്നു.
1976-ൽ പി.എ. ബക്കറിന്റെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അഭിനയ ഡിപ്ലോമയ്ക്ക് ശേഷം എ. പ്രഭാകരന്റെ കീഴിൽ സിനിമയുടെ ബാലപാഠങ്ങൾ അഭ്യസിച്ച അദ്ദേഹം, പിന്നീട് 'മേള' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.1984-ൽ പ്രിയദർശന്റെ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി. പിന്നീട് മലയാള സിനിമയുടെ വിജയരസതന്ത്രം മാറ്റിമറിച്ച നിരവധി രചനകൾ അദ്ദേഹത്തിന്റേതായി പിറന്നു.
അഭിനേതാവ് എന്നതിലുപരി മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളായ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ', 'മേള', 'വിചാരണ' തുടങ്ങിയവയിൽ മമ്മൂട്ടിക്ക് വേണ്ടി ശബ്ദം നൽകിയത് ശ്രീനിവാസനായിരുന്നു. തമിഴ് നടൻ ത്യാഗരാജൻ, പല്ലാങ്കുഴിയിലെ നായകൻ സാംബശിവൻ എന്നിവർക്കും അദ്ദേഹം ശബ്ദം നൽകി.
ശ്രീനിവാസൻ എന്ന പേര് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം തെളിയുന്നത് 'സന്ദേശം' (1991) എന്ന സിനിമയാണ്. കക്ഷിരാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളെ ഇത്രത്തോളം നിശിതമായി വിമർശിച്ച മറ്റൊരു സിനിമ മലയാളത്തിലില്ല. സന്ദേശത്തിലെ ഡയലോഗുകൾ ഇന്നും ഓരോ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നു.
'ഉദയനാണ് താരം' എന്ന ചിത്രത്തിലൂടെ സൂപ്പർ സ്റ്റാർ പദവിയുടെ അഹങ്കാരങ്ങളെയും സിനിമാ നിർമ്മാണത്തിലെ കുതികാൽവെട്ടുകളെയും അദ്ദേഹം പരിഹസിച്ചു. 'സരോജ് കുമാർ' എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.
'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ അന്ധവിശ്വാസങ്ങളെയും കുടുംബത്തിലെ ഉത്തരവാദിത്തമില്ലായ്മയെയും അദ്ദേഹം ചോദ്യം ചെയ്തു.
ഒരു പഴഞ്ചൊല്ല് പോലെ മലയാളിയുടെ ദൈനംദിന സംഭാഷണങ്ങളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ ഡയലോഗുകൾ ആ പ്രതിഭയുടെ മാറ്റ് തെളിയിക്കുന്നു. സമൂഹത്തെ ചിരിപ്പിക്കുകയും അതേസമയം തന്നെ കണ്ണുതുറപ്പിക്കുകയും ചെയ്ത ആ സത്യസന്ധമായ ശബ്ദത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.