

കൊച്ചി: ഓൺലൈൻ ലേല ആപ്പായ 'സേവ് ബോക്സ്' (Save Box) കേന്ദ്രീകരിച്ച് നടന്ന നിക്ഷേപത്തട്ടിപ്പ് കേസിൽ നടൻ ജയസൂര്യ ഒരു കോടിയോളം രൂപ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി സാദിഖ് റഹീമിന്റെ അക്കൗണ്ടിൽ നിന്ന് ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് കണ്ടെത്തൽ.
കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിന്റെ പ്രതിഫലമാണ് ഈ തുകയെന്നാണ് ജയസൂര്യ നൽകിയിരിക്കുന്ന പ്രാഥമിക മൊഴി. എന്നാൽ ഈ ഇടപാടുകളിലെ നിഗൂഢത നീക്കാൻ നടന്റെ ബാങ്ക് അക്കൗണ്ടുകളും കരാർ പത്രങ്ങളും ഇ.ഡി വീണ്ടും വിശദമായി പരിശോധിക്കും.
കേസിൽ വ്യക്തത തേടി ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ജയസൂര്യയ്ക്ക് നോട്ടീസ് നൽകി. ഡിസംബർ 29-ന് ജയസൂര്യയെയും ഭാര്യയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. തൃശൂർ സ്വദേശിയായ സാദിഖ് റഹീമിന് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അതിനാൽ കൂടുതൽ താരങ്ങൾ ഇത്തരത്തിൽ പണം കൈപ്പറ്റിയിട്ടുണ്ടോ എന്നും അന്വേഷണ പരിധിയിലുണ്ട്.
എന്താണ് സേവ് ബോക്സ് തട്ടിപ്പ്?
കുറഞ്ഞ വിലയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനവുമായാണ് സേവ് ബോക്സ് ആപ്പ് എത്തിയത്. ലേലത്തിൽ പങ്കെടുക്കാൻ പണം നൽകി വെർച്വൽ കോയിനുകൾ വാങ്ങണമായിരുന്നു. ഇന്ത്യയിലെ ആദ്യ 'ബിഡ്ഡിംഗ് ആപ്പ്' എന്ന നിലയിൽ ജയസൂര്യയായിരുന്നു ഇത് ഉദ്ഘാടനം ചെയ്തത്. ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ 2023-ലാണ് സാദിഖ് അറസ്റ്റിലാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതും ഇ.ഡി കേസ് ഏറ്റെടുത്തതും.