കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി കേൾക്കാനായി എട്ടാം പ്രതിയും നടനുമായ ദിലീപ് ആലുവയിലെ വീട്ടിൽ നിന്ന് കോടതിയിൽ. മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറകളിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ കുട ഉപയോഗിച്ച് മറച്ചാണ് ദിലീപ് കാറിനടുത്തെത്തിയത്. തുടർന്ന് കാറിൽ കയറി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് യാത്രയായി. കാറിനുള്ളിലെ ദൃശ്യങ്ങൾ പകർത്താനും മാധ്യമങ്ങൾ ശ്രമിച്ചു.(Actor Dileep to court to hear verdict in actress assault case)
സമൂഹ മനഃസാക്ഷിയെ നടുക്കിയ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് ഇന്ന് വിധി പറയുന്നത്. ജഡ്ജി കോടതിയിൽ എത്തി. വിധി പറയുമ്പോൾ പ്രതികളെല്ലാം കോടതിയിൽ ഹാജരാകണം. കേസിലെ ഒന്നാം പ്രതി എൻ.എസ്. സുനിൽ എന്ന പൾസർ സുനിയും എട്ടാം പ്രതി പി. ഗോപാലകൃഷ്ണൻ എന്ന ദിലീപുമാണ്. പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങൾ ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നിവയാണ്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു. മറ്റു പ്രതികളും കോടതിയിൽ എത്തിയിട്ടുണ്ട്. ശിക്ഷാവിധി ഉടനുണ്ടാകും.