തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ കെ.പി. ശങ്കരദാസിനെതിരെ പാർട്ടി ഉടൻ നടപടി സ്വീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലവിൽ അദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും ഈ സാഹചര്യത്തിൽ മാനുഷിക പരിഗണനയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തെന്ന് പൂർണ്ണമായും വ്യക്തമായാൽ പാർട്ടി നടപടിയെടുക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.(Action against KP Shankaradas will not be taken immediately, says Binoy Vishwam on Sabarimala gold theft case)
ഇന്നലെ അറസ്റ്റിലായ പതിനൊന്നാം പ്രതി കെ.പി. ശങ്കരദാസിൻ്റെ റിമാൻഡ് നടപടികൾ ഇന്ന് പൂർത്തിയാക്കും. അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി നേരിട്ടെത്തിയാകും റിമാൻഡ് നടപടികൾ സ്വീകരിക്കുക. റിമാൻഡ് പൂർത്തിയായാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകളിലും ബിനോയ് വിശ്വം പ്രതികരിച്ചു. ജോസ് കെ. മാണിയുമായി താൻ സംസാരിച്ചുവെന്നും ഇടതുമുന്നണി വിടില്ലെന്നാണ് അദ്ദേഹം ഉറപ്പുനൽകിയതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ വെറും മാധ്യമ ചർച്ചകൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.