
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, സായുധ ബറ്റാലിയൻ ചുമതലയിൽ നിലനിർത്താനുള്ള തീരുമാനം ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രം ആണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഘടക കക്ഷികളും ജനങ്ങളും ഉയർത്തിയ വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും തണുപ്പിക്കുന്നതിന് വേണ്ടി നടപടിയെടുത്തു എന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആർഎസ്എസുമായി ഉണ്ടാക്കിയ ഡീലിൻ്റെ ഭാഗമായി എഡിജിപി ക്ക് സംരക്ഷണ കവചം ഒരുക്കിയ മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വന്നത് പോലും ജനരോഷം കൊണ്ടാണ്.
പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതുൾപ്പടെയുള്ള ഗുരുതര നിരീക്ഷണങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാതെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് ആർഎസ്എസ് സമ്മർദ്ദത്തിന്റെ ഭാഗമായാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.