തിരുവനന്തപുരം: വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക അധിനിവേശത്തെയും പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തടവിലാക്കിയ നടപടിയെയും രൂക്ഷമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയുടേത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണെന്നും ലാറ്റിൻ അമേരിക്കയിലെ സമാധാനത്തിന് ഭീഷണിയായ ഇത്തരം ബോംബാക്രമണങ്ങൾ 'ഭീകരപ്രവർത്തനം' ആണെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു.(Act of terrorism, CM Pinarayi Vijayan lashes out against US invasion of Venezuela)
ആഗോള സമാധാനത്തെ തകർക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രത്തിന്റെ' ദുഷ്ടമായ പ്രവർത്തനങ്ങളാണ് അമേരിക്കയുടേതെന്ന് അദ്ദേഹം കുറിച്ചു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ വലിയ പാരമ്പര്യമുള്ള ലാറ്റിൻ അമേരിക്കൻ മണ്ണിൽ അമേരിക്ക നടത്തുന്ന നീക്കങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ല. ഇത്തരം നടപടികൾക്കെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതിരോധം ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ആഗോള സമാധാനത്തിനായി സാമ്രാജ്യത്വ വിരുദ്ധ ശക്തികൾ കൈകോർക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമേരിക്കൻ സൈന്യം വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കി ന്യൂയോർക്കിൽ എത്തിച്ചിരുന്നു. ജനാധിപത്യ സർക്കാരിന് അധികാരം കൈമാറുന്നത് വരെ വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മഡൂറോയെ വിചാരണ ചെയ്യാനാണ് അമേരിക്കയുടെ നീക്കം. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനോടകം തന്നെ അമേരിക്കൻ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.