ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ ചെങ്ങന്നൂർ ബി.എം.സി കോളേജിലെ എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ കൊലപാതകത്തിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ നിർണ്ണായകമായ വിധി വരുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 20 പേരാണ് കേസിലെ പ്രതികൾ.(ABVP activist Vishal murder case, Verdict to be pronounced today after 13 years)
2012 ജൂലൈ 16-നായിരുന്നു കേരളത്തെ നടുക്കിയ ആ ക്രൂരകൃത്യം നടന്നത്. കോന്നി എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാൽ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ എ.ബി.വി.പിയുടെ നവാഗതർക്കുള്ള സ്വീകരണ പരിപാടിക്കായി എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. 19 വയസ്സുകാരനായ വിശാലിന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ മാരകമായി കുത്തേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം, ജൂലൈ 17-ന് വിശാൽ മരണത്തിന് കീഴടങ്ങി. ആക്രമണത്തിൽ പത്തോളം മറ്റ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, പ്രതികളെ പിടികൂടാൻ വൈകുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരെയാണ് അന്വേഷണ സംഘം പ്രതിചേർത്തത്. വിചാരണ വേളയിൽ സാക്ഷികളായിരുന്ന ക്യാമ്പസിലെ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ കൂട്ടത്തോടെ മൊഴി മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.