

അബഹ: സൗദി അറേബ്യയിലെ അബഹയ്ക്ക് സമീപം മർദയിലുണ്ടായ വാഹനാപകടത്തിൽ കാസർഗോഡ് സ്വദേശിയായ യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ജീസാൻ റൂട്ടിലെ ദർബിന് സമീപമാണ് അപകടം നടന്നത്.
സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ അബഹയിലെ റീജിയണൽ ഓഫീസിൽ സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിന് പിന്നിൽ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു. റിയാസും അമ്മാറും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
കാറിലുണ്ടായിരുന്ന സഹയാത്രികരായ തമീം (മംഗലാപുരം), ബിഷാൽ (നേപ്പാൾ) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.