കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Abdul Nazer Mahdani). വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു അദ്ദേഹം. വലതുകാലിലുണ്ടായ മുറിവ് നിരന്തരമായ ചികിത്സകൾക്ക് ശേഷവും ഭേദമാകാത്തതിനെത്തുടർന്നാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയത്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ കടുത്ത അണുബാധ സാധ്യത കണക്കിലെടുത്ത് പൂർണ്ണമായും അണുവിമുക്തമായ അന്തരീക്ഷത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. എന്നാൽ കാലിലെ മുറിവ് ഉണങ്ങാത്തത് ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്നതിനാലാണ് വിദഗ്ധ പരിശോധനകൾക്കായി പ്രവേശിപ്പിച്ചത്. ഭാര്യ സൂഫിയ മഅ്ദനി, മകൻ സലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി നേതാക്കളായ മുഹമ്മദ് റജീബ്, സലിം ബാബു തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾക്കിടയിലാണ് സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം കേരളത്തിൽ ചികിത്സയിൽ കഴിയുന്നത്.
Story Summary: PDP Chairman Abdul Nazer Mahdani has been readmitted to a private hospital in Kochi due to a persistent wound on his right leg that has failed to heal despite ongoing treatment. Following a recent kidney transplant, he was under strict medical observation.

