തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പഴയകാല വിവാദങ്ങൾ ആയുധമാക്കി എ. വിജയരാഘവൻ. ആർഎസ്എസ് ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി നിൾക്കാണ് പോയ സതീശനെ കേരളം മറന്നിട്ടില്ലെന്നും വർഗീയതയ്ക്കെതിരെ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ വെറും അഭിനയമാണെന്നും അദ്ദേഹം ആരോപിച്ചു.(A Vijayaraghavan on issue regarding VD Satheesan)
മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് പറഞ്ഞ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി കുമ്പിട്ടു നിൽക്കാൻ പോയ ചരിത്രമാണ് സതീശനുള്ളത്. പറവൂരിൽ ജയിക്കാൻ ആർഎസ്എസിന്റെ ദയാദാക്ഷിണ്യം പറ്റിയിട്ടുണ്ടെന്ന് ആർ.വി. ബാബുവും പി.കെ. കൃഷ്ണദാസും വെളിപ്പെടുത്തിയിട്ടും സതീശൻ മറുപടി നൽകിയിട്ടില്ല.
"വീരാളിപ്പട്ട് അണിഞ്ഞ് കിടക്കില്ല" എന്നൊക്കെയുള്ള സതീശന്റെ ഡയലോഗുകൾ നാടകീയമാണ്. വർഗീയതയ്ക്കെതിരായ പോരാളിയായി സ്വയം ചമയുന്ന അദ്ദേഹത്തെ ജനങ്ങൾ സഹാനുഭൂതിയോടെയാണ് കാണുന്നത്. ഇസ്‌ലാമിക മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയെ പ്രിയപ്പെട്ട സഖ്യകക്ഷിയായി സതീശൻ കൂടെക്കൂട്ടിയിരിക്കുകയാണ്. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ നിരോധിച്ച ഇവർക്ക് സതീശൻ 'ഗുഡ് സർട്ടിഫിക്കറ്റ്' നൽകുന്നു. വർഗീയത തുറന്നുപറയുന്ന കെ.എം. ഷാജിയെ സതീശൻ ചേർത്തുപിടിക്കുകയാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.