കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉമയനല്ലൂരിൽ വൈദ്യുതി കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴിയിൽ ടിപ്പർ ലോറി മറിഞ്ഞു. ഉമയനല്ലൂർ ക്ഷേത്രം റോഡിൽ അലയൻസ് ക്ലബിന് മുന്നിലായിരുന്നു അപകടം. കുഴിയിൽ വെള്ളം നിറഞ്ഞു കിടന്നിരുന്നതിനാൽ ആഴം തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.(A tipper lorry overturned into the pit in Kollam)
കേബിൾ ഇടാനായി കുഴിയെടുത്തപ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ കുഴി മണ്ണിട്ട് മൂടുകയായിരുന്നു. മയ്യനാട് ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാൻ വാട്ടർ അതോറിറ്റി വാൽവ് തുറന്നതോടെ പൊട്ടിയ പൈപ്പിലൂടെ വെള്ളം പുറത്തേക്ക് ഒഴുകി കുഴിയിലും റോഡിലും നിറഞ്ഞു.
കുഴിയിൽ ആവശ്യത്തിന് മണ്ണിട്ട് ഉറപ്പിക്കാതിരുന്നതിനാൽ ലോറി കയറിയപ്പോൾ ചക്രങ്ങൾ താഴ്ന്നുപോകുകയും വാഹനം ഒരു വശത്തേക്ക് മറിയുകയുമായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ലോറി കുഴിയിൽ നിന്ന് നീക്കം ചെയ്തത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മയ്യനാട് ഭാഗത്തെ കുടിവെള്ള വിതരണം പൂർണ്ണമായും മുടങ്ങി.