കണ്ണൂർ: പാലത്തായി പോക്‌സോ കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച തലശ്ശേരി പോക്‌സോ കോടതി വിധി, സിപിഎമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.(A slap in the face to those who spread poisonous propaganda against CPM, KK Ragesh on Palathayi case verdict)
സംഭവം നടന്നപ്പോൾ തന്നെ കോൺഗ്രസും ബിജെപിയും എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ കക്ഷികളും ചേർന്ന് കേസിനെ സിപിഎമ്മിനെതിരെ തിരിക്കാൻ ശ്രമിച്ചതായി കെ.കെ. രാഗേഷ് ആരോപിച്ചു. "ചില മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നുണപ്രചാരകർക്കൊപ്പം ചേർന്ന് പാർട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ശ്രമിച്ചു. ഒരു കൂട്ടർ കൊടുംക്രിമിനലിനെ വെള്ളപൂശിയപ്പോൾ മറ്റൊരു കൂട്ടർ വർഗീയവികാരം ആളിക്കത്തിച്ച് മുതലെടുപ്പിന് ശ്രമിച്ചു. രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു."
ഇപ്പോൾ ബിജെപി നേതാവിനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെ, അപവാദ പ്രചാരകരുടെ വ്യാഖ്യാനങ്ങളെല്ലാം തകർന്നടിഞ്ഞിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കള്ളവാർത്തയും നുണകളും പ്രചരിപ്പിച്ചവർ ജനങ്ങളോട് മാപ്പുപറയണമെന്ന് കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു.
നീതിപൂർവവും വസ്തുതാപരവുമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞത്. പോക്‌സോ കേസ് പ്രതിക്ക് സംഘപരിവാർ സംഘടനകൾ കേസ് കാലയളവിൽ നൽകിയ പിന്തുണ സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.