കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതോടെ കുരുക്ക് മുറുകുന്നു. സ്വർണം ചെമ്പാക്കി മാറ്റാൻ പത്മകുമാർ കൂട്ടുനിന്നതായും സ്വർണം 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നതെന്നും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി.(A Padmakumar's noose tightens in Sabarimala gold theft case)
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019-ലെ ബോർഡിൻ്റെ മിനിട്‌സ് രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് ഈ നിർണായക തെളിവുകൾ ലഭിച്ചത്. ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ ദാസ് ഉൾപ്പെടെയുള്ളവർക്ക് ഇതിൽ നിർണായക പങ്കുണ്ട്. ബോധപൂർവമായിട്ടാണ് ഇവരെല്ലാവരും മിനിട്‌സിൽ ഒപ്പിട്ടിരിക്കുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഉണ്ണികൃഷ്ണൻ പോറ്റി വഴി പത്മകുമാർ അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കിയിരുന്നു എന്നും പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചിരുന്നു എന്നും എസ്ഐടി സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട മൊഴികളും ഇത് സാക്ഷ്യപ്പെടുത്തുന്ന തെളിവുകളും നിലവിൽ എസ്ഐടിയുടെ പക്കലുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ എ. പത്മകുമാർ ഇതുവരെ എത്തിയിട്ടില്ല. നേരത്തെ നൽകിയ സമയപരിധി പൂർത്തിയായ സാഹചര്യത്തിൽ അന്വേഷണ സംഘം പുതിയ നോട്ടീസ് നൽകും. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ അനിവാര്യമാണെന്നാണ് എസ്ഐടിയുടെ നിരീക്ഷണം. അറസ്റ്റ് ഉണ്ടായാൽ അത് കേസിൻ്റെ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ സഹായകമാകുമെന്നും എസ്ഐടി കരുതുന്നു. ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.