കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ വിവാദമാകുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ അതിജീവിത പോലീസിനെ സമീപിച്ചു. (A note from the survivor of the Actress assault case)
തനിക്കെതിരെ അക്രമം നടന്നപ്പോൾ പരാതിപ്പെട്ടതാണോ ചെയ്ത തെറ്റെന്ന് അവർ ചോദിക്കുന്നു. "എല്ലാം വിധി എന്ന് കരുതി മിണ്ടാതിരിക്കണമായിരുന്നു എന്നാണ് പലരും ആഗ്രഹിക്കുന്നത്. അന്ന് മിണ്ടാതിരുന്നിട്ട് പിന്നീട് എപ്പോഴെങ്കിലും വീഡിയോ പുറത്തുവരുമ്പോൾ ആത്മഹത്യ ചെയ്യണമായിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്?" എന്ന് അതിജീവിത ചോദിക്കുന്നു.
"20 വർഷം ശിക്ഷിക്കപ്പെട്ട പ്രതി ജയിലിൽ പോകുന്നതിന് മുൻപ് ഒരു വീഡിയോ എടുത്തു. അതിൽ നിന്റെ നഗ്ന വീഡിയോ എടുത്തത് ഞാനാണെന്ന് കൂടെ പറയാമായിരുന്നു" എന്ന് അതിജീവിത രൂക്ഷമായി പരിഹസിച്ചു. ഇരയോ അതിജീവിതയോ അല്ല, ഒരു സാധാരണ മനുഷ്യജീവിയായി തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും, ഇത്തരം വൈകൃതങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പറയുന്നവർക്കും അവരുടെ വീട്ടിൽ ഉള്ളവർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ എന്നും അവർ കുറിച്ചു.