മലപ്പുറം: ചെമ്മാട് ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളും കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നവരും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.(A large cache of explosives found in a lorry carrying onions in Malappuram)
കഴിഞ്ഞ ദിവസം രാത്രി ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയുടെ ഉള്ളിലായി വലിയ ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്ന് ഉള്ളി ചാക്കുകൾ ചെറിയ ലോറിയിലേക്ക് മാറ്റുന്നതിനായി മറ്റൊരു വണ്ടിയും ഏതാനും പേർ കാറിലും സ്ഥലത്തെത്തി. പോലീസ് പരിശോധനയ്ക്ക് എത്തിയതോടെ സംഘം വണ്ടികൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഉള്ളി ചാക്കുകൾക്കിടയിൽ ബോക്സുകളിലാക്കി സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റനേറ്റർ വയറുകൾ എന്നിവ ബോക്സുകളിലാക്കിയ നിലയിൽ. മേഖലയിലെ അനധികൃത ക്വാറികളിലേക്ക് ഉപയോഗിക്കാൻ കൊണ്ടുവന്നതാകാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്.



