

കോഴിക്കോട്: പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി മരിച്ചു. കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യു.കെ. ഹാരിസ് സഖാഫിയുടെ മകൾ ഫാത്വിമ ഹുസ്‌ന ആണ് മരിച്ചത്.(8-year-old girl dies after being treated for suspected snakebite)
കഴിഞ്ഞ വെള്ളിയാഴ്ച മടവൂരിൽ നടന്ന ഒരു ചടങ്ങിനിടെയാണ് കുട്ടിയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടിയുടെ ശരീരത്തിൽ നീലനിറം കാണപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ കുട്ടിയെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ഫാത്വിമ ഉൾപ്പെടെ ഏതാനും പേർ നിന്നിരുന്ന ഭാഗത്തുകൂടി പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടതായി സമീപത്തുണ്ടായിരുന്നവർ പറയുന്നുണ്ട്.
മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൻ്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാനാകൂ. മാനിപുരം എ.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഫാത്വിമ ഹുസ്‌ന.