

തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂൺ കഴിച്ചതിനെത്തുടർന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാലയിലും അമ്പൂരിയിലുമാണ് അടുത്ത ദിവസങ്ങളിൽ ദേഹാസ്വാസ്ഥ്യം റിപ്പോർട്ട് ചെയ്തത്.
പാറശാലയിൽ , പവതിയാൻവിള സ്വദേശികളായ സനൽ-രതി ദമ്പതികളുടെ മകൾ അനന്യ (11)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചതോടെ അനന്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം അനന്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അനന്യയെ കൂടാതെ പാചകം ചെയ്ത കൂൺ രക്ഷിതാക്കളും കഴിച്ചിരുന്നു.
അമ്പൂരി സംഭവം: 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ
അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.
ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിനെത്തുടർന്നാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മോഹനൻ കാണിയുടെ ചെറുമക്കളായ അഭിഷേക് (11), അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
മോഹനൽകാണിയുടെ ഭാര്യ സാവിത്രി, മകൻ അരുൺ, മരുമകൾ സുമ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സുമ ഒഴികെയുള്ള എല്ലാവരും അബോധാവസ്ഥയിലായിരുന്നു. ആറുപേരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.