

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണൂർ ഇരിണാവ് ജനകീയ ആരോഗ്യകേന്ദ്രം 83.51 ശതമാനം, കണ്ണൂർ കൊട്ടില ജനകീയ ആരോഗ്യകേന്ദ്രം 85.22 ശതമാനം, കാസർഗോഡ് ചോയംകോട് ജനകീയ ആരോഗ്യകേന്ദ്രം 90.68 ശതമാനം, കാസർഗോഡ് ബിരിക്കുളം ജനകീയ ആരോഗ്യകേന്ദ്രം 90.05 ശതമാനം എന്നിങ്ങനെ സ്‌കോറോടെയാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. തൃശൂർ നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രം 88.19 ശതമാനം, തൃശൂർ പൊയ്യ കുടുംബാരോഗ്യകേന്ദ്രം 89.50 ശതമാനം, കണ്ണൂർ വളപട്ടണം കുടുംബാരോഗ്യകേന്ദ്രം 92.91 ശതമാനം എന്നിങ്ങനെ 3 വർഷത്തിന് ശേഷം പുന: അംഗീകാരവും ലഭിച്ചു.
ഇതോടെ സംസ്ഥാനത്തെ ആകെ 282 ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. 9 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 170 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 34 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.
എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ / നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രിയുടെ കൂടുതൽ വികസനത്തിന് ഇതും സഹായകരമാകും.