കൊച്ചി: വൻതോതിൽ വിൽപന ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന 66 കിലോ ചന്ദനത്തടികൾ വനം വകുപ്പ് പിടികൂടി. എറണാകുളം, ഇടുക്കി ജില്ലകളിൽ നടത്തിയ വ്യാപക അന്വേഷണത്തെ തുടര്‍ന്ന് അഞ്ച് പ്രതികളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.(5 people arrested with 66 kg of sandalwood intended for sale)
പിടിച്ചെടുത്ത ചന്ദനത്തടികൾക്ക് വിപണിയിൽ പത്തു ലക്ഷത്തിലേറെ രൂപയുടെ മൂല്യം കണക്കാക്കുന്നുണ്ട്. ഇടുക്കി ഇരട്ടയാറിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മൂന്ന് ചാക്കുകെട്ടുകളിലായി സൂക്ഷിച്ചിരുന്ന ചന്ദനം വനം വകുപ്പ് കണ്ടെടുത്തത്.
ഇരട്ടയാർ സ്വദേശി ചാർലി ജോസഫ്, നിഖിൽ സുരേഷ്, കട്ടപ്പന സ്വദേശി സരൺ ശശി, രാജാക്കാട് സ്വദേശി വി.എസ്. ഷാജി, ഉടുമ്പൻചോല സ്വദേശി അനീഷ് മാത്യു എന്നിവരാണ് അറസ്റ്റിലായത്. വിൽക്കാനായി സൂക്ഷിച്ചിരുന്ന ചന്ദനത്തടിയുടെ സാമ്പിളുമായി പെരുമ്പാവൂർ തൃക്കളത്തൂരിൽ വെച്ച് അനീഷ് മാത്യുവാണ് ആദ്യം വനം വകുപ്പിന്റെ വലയിലായത്.
അനീഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വാഴക്കുളത്തുള്ള വി.എസ്. ഷാജിയാണ് തടി നൽകിയതെന്ന വിവരം ലഭിച്ചത്. ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാവുകയായിരുന്നു.
പ്രതികളുടെ രണ്ട് വാഹനങ്ങളും മൊബൈൽ ഫോണുകളും വനം വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ രണ്ട് പേർക്ക് ലഹരി കടത്ത് കേസുകളിലും വിസ തട്ടിപ്പ് കേസുകളിലും പങ്കുണ്ടെന്ന് വനം വകുപ്പിന് വിവരം ലഭിച്ചു.
കൂടുതൽ പ്രതികൾ കേസിൽ പിടിയിലാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സൂചന നൽകി. മലയാറ്റൂർ റേഞ്ച് ഓഫിസർ ആർ.അധീഷ്, മേക്കപ്പാല ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ കെ.ദിതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.