കൊച്ചി: കോഴിക്കോട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച 14.7 കിലോ 'ഹൈഡ്രോപോണിക് വീഡ്' ഡി.ആർ.ഐ പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 14.7 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് രണ്ട് കേസുകളിലായി പിടിച്ചെടുത്തത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു.(4 arrested for trying to smuggle 'hydroponic weed' worth Rs 14.7 crore through Kochi and Kozhikode airports)
ബാങ്കോക്കിൽ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയ മൂന്ന് യാത്രക്കാരെയാണ് ഡി.ആർ.ഐ കൊച്ചി മേഖലാ വിഭാഗം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ ചെക്ക്-ഇൻ ബാഗേജുകളിൽ നിന്ന് 7.5 കിലോ ഹൈഡ്രോപോണിക് വീഡ് കണ്ടെടുത്തു. ഇതിന് ഏകദേശം 7.5 കോടി രൂപ വിലവരും.
ബാങ്കോക്കിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ യാത്രക്കാരനെ ഡി.ആർ.ഐ കോഴിക്കോട് വിഭാഗം തടഞ്ഞുവെച്ച് പരിശോധിച്ചു. ഭക്ഷണപ്പൊതികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 7.2 കിലോ ഹൈഡ്രോപോണിക് വീഡ് ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഇതിന് വിപണിയിൽ 7.2 കോടി രൂപയോളം വിലമതിക്കും.
ലഹരിമരുന്ന് കടത്തിനെതിരെ ഡി.ആർ.ഐ നടത്തിവരുന്ന 'ഓപ്പറേഷൻ വീഡ് ഔട്ട്' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനകൾ നടന്നത്. അറസ്റ്റിലായ നാല് പേർക്കെതിരെയും എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്തു. ഈ സാമ്പത്തിക വർഷം ഇതുവരെ കൊച്ചി മേഖലാ കേന്ദ്രം മാത്രം 61.7 കോടി രൂപയുടെ ലഹരിമരുന്നുകൾ പിടികൂടിയിട്ടുണ്ട്.
ഹൈഡ്രോപോണിക് വീഡ്, മെതാംഫെറ്റാമൈൻ, കൊക്കെയ്ൻ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. വിവിധ കേസുകളിലായി ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തു. ലഹരി മാഫിയകൾക്കെതിരെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.