

തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് വനംവകുപ്പ് ജീവനക്കാരെ കാണാതായി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബി.എഫ്.ഒ. രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് മൂവരും കടുവകളുടെ എണ്ണം എടുക്കുന്നതുമായി ബന്ധപ്പെട്ട് ബോണക്കാട് ഉൾവനത്തിലേക്ക് പോയത്.(3 people, including a female forest officer, who went to count tigers in Bonacaud forest, go missing)
ഇവർ കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിക്കാതെ വരികയായിരുന്നു. തുടർന്ന് ആർ.ആർ.ടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിച്ചു. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ബോണക്കാട് പ്രദേശം കേരള-തമിഴ്നാട് അതിർത്തി മേഖലയും അഗസ്ത്യാർമലയുടെ ഭാഗവുമാണ്. ഡി.എഫ്.ഒ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തുന്നുണ്ട്.
വിവരം പുറത്തുവന്നതിന് പിന്നാലെ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. ഉദ്യോഗസ്ഥരെ 'കാണാതായി' എന്ന് പറയാനായിട്ടില്ലെന്നും, നിലവിൽ അവർ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു എന്നേയുള്ളൂവെന്നും മന്ത്രി അറിയിച്ചു.