

21-ാമത് കന്നുകാലി സെൻസസ്- സെപ്റ്റംബർ രണ്ടിന് ആരംഭിക്കുമെന്നും വളർത്തുമൃഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകി പൊതുജനങ്ങളും കർഷകരും സഹകരിക്കണമെന്നും മൃഗസംരക്ഷണ ക്ഷീര വികസന മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
സെപ്റ്റംബർ 2 മുതൽ മുതൽ ആരംഭിക്കുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെൻസസിനായി വകുപ്പിൽ നിന്നും 3500 ലധികം എന്യൂമറേറ്റമാരെ നിയമിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനത്തെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു 4 മാസം കൊണ്ട് മൃഗങ്ങളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിച്ചു ക്രോഡീകരിച്ചു കേന്ദ്ര സർക്കാരിന് സമർപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
ആഗസ്ത് 29 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സംസ്ഥാനതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. വി കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ആഗസ്ത് 31 ന് എല്ലാ ജില്ലകളിലും ജില്ലാതല പരിശീലന പരിപാടികളും സംഘടിപ്പിക്കും.
1919 മുതലാണ് രാജ്യത്ത് കന്നുകാലി സെൻസസ് ആരംഭിച്ചത്.ഇതിനെ തുടർന്ന് ഓരോ 5 വർഷം കൂടുമ്പോഴും രാജ്യത്തു കന്നുകാലികളുടെ കണക്കെടുപ്പ് നടന്നു വരുന്നുണ്ട്. രാജ്യത്തിൻറെ സാമ്പത്തിക അടിത്തറയ്ക്ക് ശക്തി പകരുന്നതിൽ കന്നുകാലി സാമ്പത്തിനുള്ള പ്രാധാന്യത്തിന്റെ മനസ്സിലാക്കി കൊണ്ട് കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ശരിയായ രീതിയിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും നാളിതുവരെ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുന്നതിനും കൂടുതൽ വിശകലനം നടത്തി പോരായ്മകൾ പരിഹരിക്കുന്നതിനും ആണ് ഇത്തരത്തിൽ മൃഗങ്ങളുടെ സമസ്ത വിവരശേഖരണം നടത്തുന്നത്.