

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഇത്തവണ ഒരു ഗുണഭോക്താവിന് 3600 രൂപയാണ് ലഭിക്കുക.(2 months of welfare pension distribution from Thursday)
നവംബർ മാസം മുതൽ വർധിപ്പിച്ച 2000 രൂപയും, നേരത്തെ കുടിശ്ശികയായിരുന്ന 1600 രൂപയുടെ അവസാന ഗഡുവും ചേർത്താണ് ഈ തുക വിതരണം ചെയ്യുന്നത്. ഇതോടുകൂടി പെൻഷൻ കുടിശ്ശിക പൂർണ്ണമായും തീർക്കപ്പെടും. ഈ വിതരണത്തിനായി ധനവകുപ്പ് ഒക്ടോബർ 31-ന് 1864 കോടി രൂപ അനുവദിച്ചിരുന്നു.
ആകെ 63,77,935 പേർക്കാണ് ഈ പെൻഷൻ ലഭിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതൽ ഓരോ മാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ പരിശ്രമിക്കുന്നുണ്ട്. പെൻഷൻ തുക മാസം 400 രൂപ വർധിച്ചതോടെ, ഒരു മാസത്തെ ക്ഷേമ പെൻഷന് വേണ്ടിയിരുന്ന തുക 900 കോടിയിൽ നിന്ന് ഏകദേശം 1050 കോടി രൂപയായി ഉയർന്നു.
ഗുണഭോക്താക്കളിൽ ഏകദേശം പകുതി പേർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ മുഖാന്തരം വീട്ടുപടിക്കലും പെൻഷൻ എത്തിച്ചു നൽകും. ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. "ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം," എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒമ്പതര വർഷത്തെ എൽ.ഡി.എഫ്. ഭരണകാലയളവിൽ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷനായി സർക്കാർ മാറ്റിവെച്ചത് 80,671 കോടി രൂപയാണ്.