ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അണുബാധയെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.(2 deaths after dialysis, Serious allegations against Haripad Taluk Hospital)
കഴിഞ്ഞ 29-ാം തീയതി ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ 26 രോഗികളിൽ ആറ് പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായാണ് വിവരം. ഇതിൽ നില ഗുരുതരമായ രണ്ട് പേരാണ് മരണപ്പെട്ടത്.
ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും ഉപയോഗിക്കുന്ന വെള്ളവും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി. നിലവിൽ ഇവ അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ടിൻ്റെ വിശദീകരണം.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളുടെയും രമേശ് ചെന്നിത്തലയുടെയും പരാതിയെത്തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടി.
സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിയുമായി സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. സംഭവത്തിൽ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. "അണുബാധയുണ്ടായിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണം" - രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.