തിരുവനന്തപുരം: തലസ്ഥാനത്ത് 16 വയസ്സുകാരനെ ഐ.എസ്.ഐ.എസിൽ (ISIS) ചേരാൻ പ്രേരിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ. (UAPA) ചുമത്തി കേസെടുത്തു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.(16-year-old in Trivandrum was forced to join ISIS)
വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുകയും യുവതിയുടെ മതപരിവർത്തനം നടത്തുകയും ചെയ്തിരുന്നു. ഈ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനാണ് ഐ.എസ്.ഐ.എസിൽ ചേരാൻ പ്രേരിപ്പിക്കപ്പെട്ടത്.
കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെ.യിൽ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെ.യിൽ എത്തിയപ്പോൾ ദമ്പതികൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാട്ടി കുട്ടിയെ സ്വാധീനിക്കാൻ ശ്രമിച്ചു. തിരികെ നാട്ടിലെത്തിയ ദമ്പതികൾ കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള ഒരു മതപഠനശാലയിൽ ചേർത്തിരുന്നു.
കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട മതപഠനശാല അധികൃതർ, കുട്ടിയുടെ അമ്മയുടെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ യു.എ.പി.എ. ചുമത്തി കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും (NIA) സംഭവത്തെക്കുറിച്ച് വിവരശേഖരണം ആരംഭിച്ചു.