
തിരുവനന്തപുരം: ഓണത്തിന് എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ. ജില്ലാ കേന്ദ്രങ്ങളിലും നിയോജകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25ന് വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും, 26, 27 തീയതികളിലായി മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാ ഫെയറുകളും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ രണ്ടുവരെ കിറ്റുകൾ വിതരണം ചെയ്യും. വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വന്‍ പയറിന് 75 രൂപയില്‍ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ധിപ്പിച്ചു. ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ സബ്സിഡിയായും നോണ്‍ സബിസിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എംആര്‍പിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളില് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണാഘോഷം: വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും
ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷം ഒരു പൊതു തീം അടിസ്ഥാനമാക്കിയാവും നടത്തുക. പൊതു ഡിസൈനും ഉണ്ടാവും. ഘോഷയാത്രയും പൊതു തീം അടിസ്ഥാനമാക്കിയാവുമെന്ന് മന്ത്രി പറഞ്ഞു. വേദികളിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് പരിപാടികൾ ഇടകലർത്തി സംഘടിപ്പിക്കുന്നതും പരിഗണിക്കും.
നഗരത്തിലെ വൈദ്യുതാലങ്കാരം രാത്രി ഒരു മണി വരെ ജനങ്ങൾക്ക് കണ്ട് ആസ്വദിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുന്നതിന് പൊലീസിന് നിർദ്ദേശം നൽകുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. വിദേശികൾ എത്തുന്നുണ്ടെങ്കിൽ അവർക്കും പ്രത്യേക പവലിയൻ ആകർഷകമായ രീതിയിൽ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ, വ്‌ളോഗർമാർ എന്നിവർക്കും പ്രത്യേക സൗകര്യം സജ്ജീകരിക്കും.
മാലിന്യ നിർമാർജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗ്രീൻപ്രോട്ടോക്കോൾ കമ്മിറ്റിയുടെ ശ്രദ്ധയുണ്ടാവണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എല്ലാത്തവണയും നഗരശുചീകരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാറുണ്ട്. അതു തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ബോധവത്ക്കരണവും ആലോചിക്കും. പ്രത്യേക മീഡിയ സെൽ നേരത്തെ തുടങ്ങും. കേരളീയം പരിപാടിയുടേതിന് സമാനമായ രീതിയിൽ ഫുഡ്‌ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഫുഡ് സ്റ്റാളുകളും ആകർഷകമായ രീതിയിൽ സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം വിപണന മേളകളും ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളിലും ജാഗ്രത പുലർത്തും. എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.