
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ 13കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. അസം സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത് വിശാഖപട്ടണത്തു നിന്നാണ്. കുട്ടിയെ തലസ്ഥാനത്ത് എത്തിച്ചത് ഇന്നലെ രാത്രി പത്തരയോടെയാണ്.
സി ഡബ്ല്യു സി കുട്ടിയെ പോലീസിൽ നിന്ന് ഏറ്റുവാങ്ങി. കുട്ടി നിലവിൽ തൈക്കാട് ശിശുക്ഷേമ സമിതിയിലാണ്. ഇന്ന് സി ഡബ്ല്യു സി വിഷയത്തിൽ പ്രത്യേക സിറ്റിങ് നടത്തും. കുട്ടിയെ വിശദമായി കേൾക്കുകയും, വീട് വിട്ടിറങ്ങാനുണ്ടായ സാഹചര്യം അറിയുകയും, നിരന്തരം രക്ഷിതാക്കളിൽ നിന്ന് വഴക്കും മർദനവും ഏൽക്കുന്നുണ്ടോയെന്ന് മനസിലാക്കുകയും ചെയ്യും.
തുടർന്നായിരിക്കും മാതാപിതാക്കളുടെ മൊഴിയെടുക്കുക. നിലവിൽ സി ഡബ്ല്യു സിക്ക് മുന്നിൽ കുട്ടിയെ മർദിച്ചതായി ഉള്ള പരാതിയുണ്ട്. പെൺകുട്ടിയെ മാതാപിതാക്കൾക്ക് ഒപ്പം വിടണമോ, അല്ലെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക ഇരുഭാഗങ്ങളും വിശദമായി കേട്ട ശേഷമാകും.
വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും. കൗൺസിലിംഗ് നൽകുകയും, തുടർപഠനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് സി ഡബ്ല്യു സി അധികൃതർ അറിയിച്ചു.