

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ സ്വർണ്ണം പൂശുന്ന ജോലിക്കിടെ 13 പവൻ സ്വർണ ബാർ കാണാതായ സംഭവത്തിൽ, ജോലിയുമായി ബന്ധപ്പെട്ട ആറ് ജീവനക്കാർക്ക് നുണപരിശോധന (Lie Detection Test) നടത്താൻ കോടതി അനുമതി നൽകി.
ശ്രീകോവിലിന് മുന്നിലുള്ള വാതിലുകൾ സ്വർണം പൂശാനായി സ്ട്രോംഗ് റൂമിൽ നിന്നെടുത്ത സ്വർണ ബാറാണ് കാണാതായത്.കഴിഞ്ഞ മെയ് 7 നും 10 നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കാം കവർച്ച നടന്നതെന്നാണ് സംശയം.ഓരോ ദിവസത്തെയും പണികൾ പൂർത്തിയാക്കിയ ശേഷം ബാക്കി സ്വർണം സുരക്ഷാ ചുമതലയുള്ള പോലീസിൻ്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൃത്യമായി കണക്കുകൾ സൂക്ഷിച്ച് തിരികെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കാറുണ്ട്.രണ്ടുദിവസം പണിയില്ലാതെ, മൂന്നാമത്തെ ദിവസം പണി തുടങ്ങാൻ ആരംഭിച്ചപ്പോഴാണ് കവർച്ചയറിഞ്ഞത്.
ക്ഷേത്രം മാനേജരുടെ പരാതിയിൽ ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, കാണാതായ സ്വർണം ശ്രീകോവിൽ പരിസരത്ത് മണലിൽ പോതിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസ് പിടിയിലാകുമെന്ന ഭയത്താൽ മോഷ്ടാവ് സ്വർണം ഉപേക്ഷിച്ചതായാണ് പോലീസ് കരുതുന്നത്.സ്വർണപ്പണിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് നുണപരിശോധന നടത്താൻ തീരുമാനിച്ചത്.
പടി അസിസ്റ്റന്റ്, പടി മാനേജർ, മറ്റ് രണ്ട് ജീവനക്കാർ എന്നിവരടക്കമുള്ളവരെ തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ വെച്ച് പരിശോധനയ്ക്ക് വിധേയമാക്കും.പരിശോധനയ്ക്ക് മുന്നോടിയായി ജീവനക്കാരിൽ നിന്ന് അനുമതി പത്രം വാങ്ങണം എന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.