കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിലായി. എളമക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ ദേഹമാസകലം മുറിപ്പാടുകളേൽക്കുകയും തല ചുവരിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.(12-year-old brutally beaten, Mother and boyfriend arrested)
മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുന്നതിനാൽ അമ്മയും കുട്ടിയും ആൺസുഹൃത്തും ഒരുമിച്ചാണ് ഒരു വീട്ടിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുട്ടി അമ്മയ്‌ക്കൊപ്പം കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്.
ആൺസുഹൃത്ത് കുട്ടിയുടെ കൈ പിടിച്ച് തിരിച്ച ശേഷം തല ഭിത്തിയിൽ ഇടിപ്പിക്കുകയും ബാത്റൂമിൻ്റെ ഡോറിലിടിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടി അടുത്ത മുറിയിലേക്ക് പോയെങ്കിലും ഇയാൾ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. ഈ സമയത്ത് അമ്മ മർദനം തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
മർദനമേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണ് സംഭവം പോലീസിനെ അറിയിച്ചത്. കേസിൽ അമ്മയെ ഒന്നാം പ്രതിയായും ആൺസുഹൃത്തിനെ രണ്ടാം പ്രതിയായും ചേർത്താണ് എളമക്കര പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.