
കൊച്ചി: രണ്ട് വർഷത്തിനുള്ളിൽ 100 വിജയകരമായ ശസ്ത്രക്രിയകൾ എന്ന ചരിത്രനേട്ടവുമായി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ബോൺ ആൻഡ് സോഫ്റ്റ് ടിഷ്യു കാൻസർ ക്ലിനിക്ക്. അസ്ഥികളെയും സോഫ്റ്റ് ടിഷ്യുകളെയും ബാധിക്കുന്ന അപൂർവവും സങ്കീർണ്ണവുമായ ക്യാൻസറുകളുടെ ചികിത്സയിൽ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. അസ്ഥി ക്യാൻസർ ചികിത്സയുടെ ഭാഗമായി ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയധികം വിജയകരമായ ശസ്ത്രക്രിയകൾ നടത്തിയ ചുരുക്കം ആശുപത്രികളിൽ ഒന്നാണ് വിപിഎസ് ലേക്‌ഷോർ.
വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള, ഓർത്തോപീഡിക്‌സ് മേധാവി ഡോ. ജേക്കബ് വർഗീസ്, ക്ലിനിക്കിന് നേതൃത്വം നൽകുന്ന കൺസൾട്ടന്റ് ഓർത്തോപീഡിക് ഓങ്കോളജിസ്റ്റ് ഡോ. എബിൻ റഹ്മാൻ, സിഇഒ ജയേഷ് വി നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
അസ്ഥിയിലെ ക്യാൻസർ അപൂർവമാണെങ്കിലും കുട്ടികളിലും കൗമാരക്കാരിലും ഇത് കൂടുതലായി കാണപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എന്നാൽ രോഗത്തെക്കുറിച്ചുള്ള അവബോധം ഇപ്പോഴും കുറവാണ്. പല മാതാപിതാക്കളും സ്ഥിരമായ വേദനയെ വളർച്ചയുടെ ഭാഗമായി വരുന്ന വേദന എന്ന് കരുതി പലപ്പോഴും ലക്ഷണങ്ങൾ തള്ളിക്കളയുന്നു. ഇത് രോഗനിർണയം വൈകിപ്പിക്കുന്നു. ക്യാൻസർ അസ്ഥിയെയും ബാധിക്കുമെന്നതിനെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് അവബോധം കുറവാണ്. വിശദീകരിക്കാനാകാത്ത വേദന, വീക്കം അല്ലെങ്കിൽ മുഴ എന്നിവ കാലതാമസമില്ലാതെ പരിശോധിക്കണം," ഡോ. റഹ്മാൻ പറഞ്ഞു.
അസ്ഥിയിലെ ട്യൂമർ സങ്കീർണ ഘട്ടങ്ങളിൽ എത്തുമ്പോൾ ആംപ്യൂട്ടേഷൻ (അംഗഛേദം/ അവയവം മുറിച്ചുമാറ്റൽ) മാത്രമായിരുന്നു ഏതാനും വർഷങ്ങൾ മുൻപ് വരെ ഏക ചികിത്സാ മാർഗം. വിപിഎസ് ലേക്‌ഷോറിൽ ആംപ്യൂട്ടേഷൻ ഒഴിവാക്കിയുള്ള വിപുലമായ നൂതന ചികിത്സാമാർഗങ്ങൾ രോഗികൾക്ക് ഇപ്പോൾ ലഭ്യമാണ്. ചില കേസുകളിൽ ക്യാൻസർ ബാധിച്ച അസ്ഥി നീക്കം ചെയ്ത് ശരീരത്തിന് പുറത്തെടുത്ത് ഉയർന്ന അളവിലുള്ള റേഡിയേഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കി വീണ്ടും ഇംപ്ലാന്റ് ചെയ്യാനും കഴിയും. "ഇത് രോഗികൾക്ക് സ്വന്തം അസ്ഥി നിലനിർത്താനും ചലനശേഷി വീണ്ടെടുക്കാനും അവയവം നഷ്ടപ്പെടുന്നതിന്റെ ആഘാതമില്ലാതെ ജീവിതം തുടരാനും അനുവദിക്കുന്നു. ചെറുപ്പക്കാരായ രോഗികൾക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല," ഡോ. റഹ്മാൻ കൂട്ടിച്ചേർത്തു.
100 ശസ്ത്രക്രിയകളിൽ ദീർഘവും സങ്കീർണ്ണവുമായ നിരവധി അപൂർവ സാർക്കോമ കേസുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. ഞരമ്പുകൾ, പേശികൾ, സന്ധികൾ, കൊഴുപ്പ്, രക്തക്കുഴലുകൾ, എല്ലുകൾ തുടങ്ങി ശരീരത്തെ ബന്ധിപ്പിച്ച് നിർത്തുന്ന കോശങ്ങളെയാണ് (കണക്ടീവ് ടിഷ്യൂ) സർക്കോമ ബാധിക്കുന്നത്. ഓർത്തോപീഡിക് ഓങ്കോളജിയിൽ വിപിഎസ് ലേക്‌ഷോറിന്റെ വളർന്നുവരുന്ന വൈദഗ്ദ്ധ്യത്തിന് തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ബോൺ, സോഫ്റ്റ് ടിഷ്യൂ ക്യാൻസർ ചികിത്സയ്ക്കായി രോഗികൾക്ക് ഇനി കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടതില്ല. ഈ നേട്ടത്തോടെ, കൊച്ചിയിൽ തന്നെ നൂതന ക്യാൻസർ ചികിത്സ ലഭ്യമാണെന്ന് ഞങ്ങളുടെ ഡോക്ടർമാർ തെളിയിച്ചു," സംസ്ഥാനത്തിനുള്ളിൽ ലോകോത്തര നിലവാരമുള്ള ക്യാൻസർ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധത മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള ചൂണ്ടിക്കാട്ടി.