പത്തനംതിട്ട : ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഗുരുതരമായ കണ്ടെത്തലുകൾക്ക് പിന്നാലെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ ദേവസ്വം ജീവനക്കാരായ 10 പേരാണ് കേസിൽ പ്രതികൾ. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. മോഷണം, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഹൈക്കോടതി നിർദേശപ്രകാരം കേസ്
ഹൈക്കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ദേവസ്വം ബോർഡിലെ മുരാരി ബാബു ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് സുഹൃത്തുക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഡി.ജി.പി.യുടെ നിർദേശപ്രകാരമാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറിയത്. എസ്.ഐ.ടി. സംഘം പത്തനംതിട്ട കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്ത് നാളെ മുതൽ അന്വേഷണം ആരംഭിക്കും.
ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തലുകൾ അതേ രീതിയിൽ തന്നെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും കേസിൽ പ്രതികളായതിനാൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. പ്രതികളുടെ കസ്റ്റഡി അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് ഉടൻ കടക്കുമെന്നാണ് സൂചന.