തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളിൽ ക്രമക്കേട് നടത്തി ചെമ്പാക്കി മാറ്റിയ സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. ദേവസ്വം ബോർഡ് യോഗത്തിന്റെ മിനുട്സ് തിരുത്തിയത് മുൻ പ്രസിഡന്റ് എ. പത്മകുമാർ നേരിട്ടാണോ എന്ന് ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചു.(Sabarimala gold theft case, SIT to examine A Padmakumar’s handwriting)
സ്വർണ്ണം മാറ്റിയതുമായി ബന്ധപ്പെട്ട മിനുട്സ് രേഖകളിൽ തിരുത്തലുകൾ വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എ. പത്മകുമാറിന്റെ കയ്യക്ഷര സാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് മുന്നിൽ നിരവധി നിയമപരമായ തടസ്സങ്ങളുണ്ട്. ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെ കുറ്റപത്രം നൽകണമെങ്കിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മുൻകൂർ അനുമതി ആവശ്യമാണ്.
ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാനും പ്രോസിക്യൂഷൻ അനുമതി കിട്ടാനും കാലതാമസമെടുക്കും. അന്വേഷണവും കുറ്റപത്രവും വൈകുന്നത് പ്രതികൾക്ക് സഹായകരമാകുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.



