തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വി.എസ്. അച്യുതാനന്ദന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വിഎസിന്റെ മകൻ വി.എ. അരുൺ കുമാർ വ്യക്തമാക്കി.(Padma Vibhushan to VS Achuthanandan, CPM’s historical past rejections are under discussion)
കമ്മ്യൂണിസ്റ്റ് നേതാക്കൾ പത്മ പുരസ്‌കാരങ്ങൾ നിരസിക്കുന്ന പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായ പ്രതികരണമാണ് ഇത്തവണ സിപിഎം കേരള നേതൃത്വത്തിൽ നിന്നുണ്ടായത്. വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സിപിഎം സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തു. പുരസ്‌കാര ലബ്ധിയിൽ പാർട്ടിക്കും കുടുംബത്തിനും സന്തോഷമുണ്ടെന്നും നേതാക്കൾ പ്രതികരിച്ചു. മുൻപ് നേതാക്കൾ പുരസ്‌കാരം നിഷേധിച്ചത് അവരുടെ വ്യക്തിപരമായ നിലപാടാണെന്നാണ് ഇപ്പോഴത്തെ വിശദീകരണം.
കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഭരണകൂടം നൽകുന്ന ബഹുമതികളോട് സിപിഎം എന്നും അകലം പാലിച്ചിരുന്നു. ഇതിന് പാർട്ടി പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയിരുന്നത്. പുരസ്‌കാരങ്ങൾ ലക്ഷ്യം വെച്ചല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനം. ഭരണകൂടം നൽകുന്ന ബഹുമതികൾ സ്വീകരിക്കുന്നത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ്.
ഇ.എം.എസ്. നമ്പൂതിരിപ്പാട് പത്മവിഭൂഷൺ നരസിംഹറാവു സർക്കാരിന്റെ കാലത്ത് നിരസിച്ചു. ജ്യോതി ബസു ഭാരതരത്ന പുരസ്‌കാരം നൽകുന്നതിന് മുൻപുള്ള അന്വേഷണത്തിൽ തന്നെ നിരസിച്ചു. ഹർകിഷൻ സിങ് സുർജിത് പത്മവിഭൂഷൺ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് സ്വീകരിക്കില്ലെന്ന് അറിയിച്ചു. ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ 2022-ൽ പുരസ്‌കാരം പ്രഖ്യാപിച്ചയുടൻ നിരസിച്ചു.



