കൊച്ചി: യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി കമ്പനികളുടെ ഇൻഡസ്ട്രി ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ നാലാം എഡിഷൻ ഈമാസം 15ന് കൊച്ചി ഇൻഫോപാർക്കിൽ നടക്കും. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, പൊലീസ്- ആർമി- നേവി സേനാംഗങ്ങൾ, ബാങ്കിങ് മേഖലയിലെ ജീവനക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഐടി പ്രൊഫഷണലുകൾ, ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ പതിനായിരത്തിലധികം ആളുകൾ മാരത്തണിൽ പങ്കെടുക്കും. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മാരത്തൺ, 3 കിലോമീറ്റർ റൺ എന്നിങ്ങനെയാണ് മത്സരങ്ങൾ. 12 വയസിന് താഴെയുള്ളവർക്കായി 3 കിലോമീറ്റർ പ്രത്യേക മത്സരവും സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇൻഫോപാർക്ക് ക്യാംപസിൽ സംഘടിപ്പിക്കുന്ന മാരത്തണിൽ രാജ്യത്തെ 650 നഗരങ്ങളിൽനിന്നും 5 വിദേശരാജ്യങ്ങളിൽനിന്നുമുള്ള ദീർഘദൂര ഓട്ടക്കാർ പങ്കെടുക്കും. മത്സരാർഥികളിൽ 33 ശതമാനവും സ്ത്രീകളാണെന്നതാണ് പ്രത്യേകത. ട്രാൻസ്ജെൻഡർ വിഭാഗവും മത്സരരംഗത്തുണ്ട്. പ്രായപരിധിയില്ലാത്ത ആവേശമാണ് മാരത്തണിന് ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രമുഖ ഐടി കമ്പനികളിലെ ജീവനക്കാർക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളും വിവിധ റണ്ണിംഗ് ക്ലബ്ബുകളും മാരത്തണിന്റെ ഭാഗമാകും. മത്സരവിജയികൾക്കുള്ള മെഡലുകൾ കായികമന്ത്രി വി അബ്ദുറഹ്മാൻ വിതരണം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കൊച്ചി മേയർ വി കെ മിനിമോൾ, മറ്റു രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ‘നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്’ (ലഹരി ഉപേക്ഷിക്കൂ, ശാരീരികക്ഷമത നേടൂ) എന്നതാണ് ഇത്തവണത്തെ പ്രമേയം. ലഹരിയുടെ ഉപയോഗത്തിൽനിന്നും സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് മാരത്തണിലൂടെ ലക്ഷ്യമിടുന്നതെന്ന് ജി- ടെക് ചെയർമാൻ വി കെ മാത്യൂസ് പറഞ്ഞു. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മാരത്തണിനാണ് കൊച്ചി ആതിഥ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



