കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 4 കിലോയോളം മെത്താക്യുലോൺ പിടികൂടി. ഇതിന് അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടിയിലധികം രൂപ വിലമതിക്കും.(Foreign woman arrested with drugs worth Rs 2 crore in Nedumbassery Airport)
ദോഹയിൽ നിന്നാണ് ലത്തിഫാറ്റു കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് ഡൽഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലെ ടെർമിനലിൽ കാത്തിരിക്കുകയായിരുന്നു ഇവർ. ലത്തിഫാറ്റുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിയാൽ സുരക്ഷാ വിഭാഗം ബാഗ് പരിശോധിക്കുകയും തുടർന്ന് കസ്റ്റംസിന് കൈമാറുകയും ചെയ്തു. ബാഗിനുള്ളിൽ രഹസ്യ അറകളിലായാണ് രാസലഹരി ഒളിപ്പിച്ചിരുന്നത്.
ചോദ്യം ചെയ്യലിൽ താൻ ഇതിനുമുൻപും ഡൽഹിയിലേക്ക് രാസലഹരി കടത്തിയിട്ടുണ്ടെന്ന് പ്രതി കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.



