

തിരുവനന്തപുരം: ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ നവംബർ 13-ന് സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചു. ഈ ദിവസം അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന് സംഘടന അറിയിച്ചു.(Doctors announce complete strike on November 13)
സമാധാനപരമായ സമരമാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിലുള്ള പ്രതിഷേധമാണ് സമ്പൂർണ്ണ പണിമുടക്കിലേക്ക് നയിച്ചത്. സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ അതിനെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, ജനാധിപത്യ മര്യാദകൾ ലംഘിച്ച് അവഹേളനപരമായ സമീപനം സ്വീകരിക്കുകയും ചെയ്തു. ഇത് മെഡിക്കൽ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയായി കാണുന്നുവെന്നും കെ.ജി.എം.സി.ടി.എ. വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ, സർക്കാർ മുഖം തിരിഞ്ഞുനിന്ന സാഹചര്യത്തിൽ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കാൻ നിർബന്ധിതരായെന്നും സംഘടന അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി ഒ.പി. ബഹിഷ്‌കരണം നടത്തിയപ്പോൾ, വിദഗ്ദ്ധ ചികിത്സയ്ക്കായി ദൂരപ്രദേശങ്ങളിൽ നിന്ന് എത്തിയ രോഗികൾക്ക് പി.ജി. വിദ്യാർത്ഥികളിലൂടെ താൽക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നിട്ടും പ്രശ്നപരിഹാരത്തിനോ ഇടപെടലിനോ സർക്കാർ തയ്യാറായില്ല.
പണിമുടക്ക് മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും കെ.ജി.എം.സി.ടി.എ. കൂട്ടിച്ചേർത്തു.
കെ.ജി.എം.സി.ടി.എയുടെ പ്രധാന ആവശ്യങ്ങൾ:
പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക.
2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക.
പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ അക്കാദമിക് തസ്തികകൾ സൃഷ്ടിക്കുക.
അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക.
ഒഴിവ് കിടക്കുന്ന തസ്തികകളിൽ അടിയന്തിര നിയമനം നടത്തുക.
മെഡിക്കൽ കോളേജുകളിൽ അധ്യാപകർക്കും രോഗികൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
പെൻഷൻ സീലിംഗ് സംബന്ധമായ അപാകത പരിഹരിക്കുക.
ഡി.എ. കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക.