കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സിപിഎം വിമതൻ വി. കുഞ്ഞികൃഷ്ണന് യുഡിഎഫ് പിന്തുണ നൽകാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത് (Youth Congress protest Payyanur V Kunjikrishnan). കോൺഗ്രസിന്റെ കൊടി പിടിച്ചവർ തന്നെ സ്ഥാനാർത്ഥിയാകണമെന്നും പാർട്ടിയുടെ അഭിമാനം പണയം വയ്ക്കാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പയ്യന്നൂർ നിയോജകമണ്ഡലം കൺവെൻഷനിലാണ് നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പരസ്യമായ എതിർപ്പ് ഉയർന്നത്.
സിപിഎമ്മിൽ നിന്ന് പുറത്തുപോയവർക്ക് യുഡിഎഫ് പിന്തുണ നൽകിയാൽ അതിനെ പരസ്യമായി എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. മുൻകാലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചവർക്ക് ഇപ്പോൾ വോട്ട് ചോദിക്കാൻ കഴിയില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്നതിനെതിരെ ഔദ്യോഗികമായി പ്രമേയം അവതരിപ്പിച്ചു.
നേതൃത്വത്തിന് മുന്നറിയിപ്പ്
സിപിഎം ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ പാർട്ടി നേതൃത്വവുമായി അകന്ന വി. കുഞ്ഞികൃഷ്ണനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി യുഡിഎഫ് പിന്തുണ നൽകാനായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. എന്നാൽ, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം മാനിക്കാതെ ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പയ്യന്നൂർ കോൺഗ്രസിന്റെ ഉറച്ച കോട്ടയല്ലെങ്കിലും, ഒരു പാർട്ടി പ്രവർത്തകൻ തന്നെ മത്സരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Story Summary :
Youth Congress has strongly opposed the UDF’s plan to support CPM rebel V. Kunjikrishnan in the Payyanur assembly constituency. During a convention led by State Secretary Jamsheer Pallivayal, a resolution was passed stating that only a loyal Congress worker should be the candidate. They argued that they cannot support those who previously attacked Congress workers and warned the leadership against sacrificing the party’s pride for political experiments.

