തൃശ്ശൂർ: എം.എൽ.എ സി.സി. മുകുന്ദൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നാട്ടികയിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു. ആരുടെയും പിന്തുണയില്ലെങ്കിലും പോരാട്ടരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ നാട്ടികയിൽ ശക്തമായ മത്സരത്തിനുള്ള കളമൊരുങ്ങി.(Will contest regardless of who supports me or not, says CC Mukundan)
അതേസമയം, സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കുന്നത് ഇടത് വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നതിന്റെ ഭാഗമായി സുനിൽ ലാലൂരിന്റെ പേരാണ് കോൺഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്. മുൻ ഡി.സി.സി ഭാരവാഹി സി.കെ. വിനോദിന്റെ പേരും ചർച്ചയിലുണ്ട്.
മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന കെ.പി.സി.സിയുടെ ശുപാർശയിൽ കോൺഗ്രസ് ദേശീയ നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക. സിറ്റിംഗ് എം.എൽ.എയായ സി.സി. മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ സി.പി.ഐ സ്ഥാനാർത്ഥിയാക്കിയതാണ് വിവാദങ്ങൾക്ക് ആധാരം. ഗീതാ ഗോപിക്ക് നൽകിയത് ‘പെയ്‌മെന്റ് സീറ്റ്’ ആണെന്നും പണം നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും മുകുന്ദൻ പരസ്യമായി ആരോപിച്ചിരുന്നു.

