തൃശ്ശൂർ: ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സീറ്റ് വിലയ്ക്ക് വാങ്ങിയതാണെന്ന ഗുരുതര ആരോപണവുമായി മുൻ സ്ഥാനാർത്ഥി ഡെന്നിസ് കെ. ആന്റണി രംഗത്ത്. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ‘കൊടിയേക്കാൾ വലുത് കോടിയാണെന്ന്’ ഈ തിരഞ്ഞെടുപ്പ് തന്നെ പഠിപ്പിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ തുറന്നടിച്ചു.(Taught that crores are bigger than flags, alleges Dennies K Antony)
മണ്ഡലത്തിൽ സീറ്റ് പണം നൽകി വാങ്ങിയതാണെന്ന പ്രചാരണം ശക്തമാണെന്ന് ഡെന്നിസ് ആന്റണി ചൂണ്ടിക്കാട്ടി. വാടക വീട്ടിനെക്കാൾ വലുത് ‘സ്വർണ്ണമഹലാണെന്നും’ അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 15 വർഷമായി സുതാര്യമായ പൊതുപ്രവർത്തനമാണ് താൻ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടും അഴിമതി നടത്തിയിട്ടില്ല. തന്നെ മത്സരരംഗത്തുനിന്ന് മാറ്റിനിർത്തുകയല്ല, മറിച്ച് ചതിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
2026-ൽ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തോടെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ക്ഷേമത്തിനായി ചാലക്കുടിയുടെ മണ്ണിൽ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

