പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം വിമതരെ കൂട്ടുപിടിച്ച് ജില്ല പിടിച്ചെടുക്കാൻ യുഡിഎഫ് നീക്കം (P.K. Sasi UDF). കെടിഡിസി മുൻ ചെയർമാൻ പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമായതോടെയാണ് ഡിസിസി നൽകിയ പട്ടികയിൽ നിന്ന് ഒറ്റപ്പാലം മണ്ഡലത്തെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്.
ഒറ്റപ്പാലം മണ്ഡലം പി.കെ. ശശിക്കായി നീക്കിവെച്ചതോടെ, അവിടെ പരിഗണിച്ചിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ഹരിഗോവിന്ദനെ ഷൊർണ്ണൂരിലേക്ക് മാറ്റാനാണ് കോൺഗ്രസ് ധാരണ. മലമ്പുഴ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് ഇവിടെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് സാധ്യത. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ വിള്ളലുണ്ടാക്കുകയാണ് യുഡിഎഫ് ലക്ഷ്യം.
പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള സിപിഐഎം വിമത കൂട്ടായ്മ മാർച്ച് 5-ന് പാലക്കാട് കൽമണ്ഡപത്തിൽ വെച്ച് കൺവെൻഷൻ വിളിച്ചിട്ടുണ്ട്. ‘ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ’ എന്നാണ് പുതിയ സംഘടനയുടെ പേര്. കൊഴിഞ്ഞാമ്പാറയിലെ വിമതരും ഈ കൂട്ടായ്മയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പുറത്തുനിന്നും എത്തുന്നവർക്ക് സീറ്റ് നൽകുന്നതിലും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകുന്നതിലും ഒരു വിഭാഗം പ്രാദേശിക നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥികൾ വേണമെന്ന ആവശ്യവും ശക്തമാണ്.

