കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും (Pinarayi Vijayan). രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുന്നത്. ഇത് ഏഴാം തവണയാണ് പിണറായി വിജയൻ നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ മണ്ഡലത്തിൽ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ.
മമ്പുറത്ത് നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ ആവേശകരമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം, ശ്രേയസ് കുമാർ തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ സംസാരിച്ചു.
വിമത ഭീഷണിയിൽ ആശങ്കയോടെ സി.പി.ഐ.എം
വികസനത്തുടർച്ചയും ജനപിന്തുണയും അവകാശപ്പെടുമ്പോഴും പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ സി.പി.ഐ.എമ്മിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. സമീപകാല ചരിത്രത്തിലില്ലാത്ത വിധം ജനസ്വാധീനമുള്ള മുതിർന്ന നേതാക്കൾ പാർട്ടിക്കെതിരെ വിമതരായി രംഗത്തെത്തിയത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിമതരെ ‘വർഗവഞ്ചകർ’, ‘പാർലമെന്ററി വ്യാമോഹികൾ’ എന്ന് വിശേഷിപ്പിച്ച് അണികളെ വൈകാരികമായി ഒപ്പം നിർത്താനാണ് പാർട്ടി ശ്രമിക്കുന്നത്.
എന്നാൽ നേതൃത്വത്തിനെതിരെ വിമതർ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹം എങ്ങനെ സ്വീകരിക്കും എന്നത് പാർട്ടിക്കുള്ളിൽ നിശബ്ദമായ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ ആഭ്യന്തര കലഹങ്ങൾ മറികടന്ന് വിജയം സുരക്ഷിതമാക്കുക എന്നത് സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണമായിരിക്കും.
Story Summary
Kerala CM Pinarayi Vijayan will file his nomination for the Dharmadom constituency tomorrow at the Thalassery Registrar’s Office. This marks his 7th electoral run, with high hopes for a record majority. Meanwhile, the CPI(M) faces a significant challenge due to internal rebellion and influential leaders contesting against the party, posing a threat in this crucial assembly election.

