പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിൽ ബിജെപി അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.(Incident of BJP workers stopping Ramesh Pisharody, Congress will file a complaint with the Election Commission today)
പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്തു. ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് ആണ് എഫ് ഐ ആറിലുള്ളത്. സംഭവത്തിൽ കോൺഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകും.
വടക്കന്തറ അമ്പലത്തിന് സമീപം യുഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനത്തിനിടെയാണ് സംഭവം നടന്നത്. വടക്കന്തറ ക്ഷേത്രത്തിന് പിന്നിലെ ചെറിയൊരു ക്ഷേത്രത്തിലേക്ക് നടന്നു പോകുകയായിരുന്ന പിഷാരടിയെ ബിജെപി പ്രവർത്തകർ തടയുകയായിരുന്നു. സംഭവത്തിൽ ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ബിജെപിയുടെ അസഹിഷ്ണുതയുടെ മറ്റൊരു തെളിവാണ് പാലക്കാട് കണ്ടത്. ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

