മലപ്പുറം: താൻ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന അഹമ്മദ് ദേവർകോവിലിന്റെ ആരോപണത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തയ്യാറാണെന്ന് അവർ വെല്ലുവിളിച്ചു. (If the allegations are proven, I will withdraw my nomination, Fathima Thahiliya challenges Ahamed Devarkovil )
അഹമ്മദ് ദേവർകോവിലിന്റെ രാഷ്ട്രീയ പശ്ചാത്തലം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ഫാത്തിമയുടെ മറുപടി. അഹമ്മദ് ദേവർകോവിൽ എവിടെയാണ് പഠിച്ചതെന്ന് പരിശോധിച്ചാൽ അദ്ദേഹത്തിന്റെ ബന്ധങ്ങൾ വ്യക്തമാകുമെന്ന് ഫാത്തിമ പരിഹസിച്ചു. തീവ്രത പോരെന്നു പറഞ്ഞ് പാർട്ടി വിട്ടവരാണ് ഇപ്പോൾ തനിക്കെതിരെ ആരോപണവുമായി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇതേ നിലപാടാണോ സിപിഎമ്മിനും ഉള്ളതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ അസ്വാരസ്യങ്ങളുണ്ടെന്ന പ്രചാരണങ്ങളെയും ഫാത്തിമ തള്ളിക്കളഞ്ഞു. മുതിർന്ന നേതാക്കൾ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അവർ വ്യക്തമാക്കി.

