കട്ടപ്പന: നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നതിന് മുൻപേ ഇടുക്കി മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു (Idukki Assembly Election 2026). നിലവിലെ മന്ത്രി റോഷി അഗസ്റ്റിൻ മണ്ഡലം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസും നിലയുറപ്പിക്കാൻ ബിജെപിയും സജീവമാണ്.
എൽഡിഎഫിൽ റോഷി തന്നെ
മന്ത്രി റോഷി അഗസ്റ്റിന്റെ ഉറച്ച മണ്ഡലമെന്ന നിലയിൽ ഇടുക്കിയെ മാറ്റാനാണ് എൽഡിഎഫ് ശ്രമം. റോഷി പാലായിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇടുക്കിയിൽ തന്നെ ഉറച്ചുനിൽക്കുമെന്നാണ് സൂചന. വികസന പദ്ധതികൾ വാരിക്കോരി നൽകി മണ്ഡലത്തെ ഒപ്പം നിർത്താൻ മന്ത്രി ശ്രമിക്കുന്നുണ്ടെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ 14,000 വോട്ടിന്റെ ഭൂരിപക്ഷം ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയാണ്. സിപിഎം റോഷിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്.
യുഡിഎഫിൽ സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസ്
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്. ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവുമായി കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇ.എം. ആഗസ്തി, ബിജോ മാണി തുടങ്ങിയവരുടെ പേരുകൾ കോൺഗ്രസ് നിരയിൽ ഉയരുന്നുണ്ട്. എന്നാൽ സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് എം.ജെ. ജേക്കബിനെ ഉയർത്തിക്കാട്ടുന്ന കേരള കോൺഗ്രസ്.
വോട്ട് വിഹിതം കൂട്ടാൻ എൻഡിഎ
കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ യുവ സ്ഥാനാർത്ഥികളെ ഇറക്കണമെന്ന ആവശ്യമാണ് ബിജെപിയിൽ ഉയരുന്നത്. മണ്ഡലത്തിലെ ഭൂപ്രശ്നങ്ങൾ ചർച്ചയാക്കി വോട്ട് വിഹിതം വർദ്ധിപ്പിക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ബിഡിജെഎസ് തന്നെ മത്സരിക്കുമോ അതോ ബിജെപി സീറ്റ് ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നു.
ഭൂപ്രശ്നങ്ങളും കർഷക വികാരവും ആളിക്കത്തുന്ന ഇടുക്കിയിൽ ഇത്തവണ ആര് വാഴുമെന്നത് കേരളം ഉറ്റുനോക്കുന്ന പോരാട്ടമായി മാറും.
Story Summary: Iduki constituency has become a political hotspot ahead of the Kerala Assembly elections. While Minister Roshy Augustine aims to retain his seat for LDF, the Congress is pushing to reclaim the seat from the Kerala Congress (Joseph) in the UDF. NDA is also planning to field young candidates to increase its vote share amidst ongoing land issue debates.

